ജാലകം

Monday 6 April 2015

വിഷു



കഴിഞ്ഞവര്‍ഷത്തെ വിഷു.... എങ്ങനെയുണ്ടായിരുന്നുഎന്നാണെങ്കില്‍, തീര്‍ത്തുംഓര്‍മ്മയില്ല.

അതിനും മുമ്പത്തെ? .......ഇല്ല......

പതിവുകെട്ടുകാഴ്ചകള്‍എന്നല്ലാതെ ഓര്‍മ്മയിലേക്ക് ഒന്നുംതന്നെ വരുന്നില്ല.

കുറേക്കൂടി പുറകോട്ടുപോയാല്‍ എളുപ്പത്തില്‍ പറയാം. വിഷുക്കണിയില്ലാത്ത , കൈനീട്ടമില്ലാത്ത ,എന്തിന് പ്രിയപ്പെട്ടവരുടെ സാമീപ്യംപോലുമില്ലാതിരുന്ന ഗുരുകുലവിദ്യഭ്യാസകാലത്തെ വിഷുകള്‍!

അതിനും മുന്പാണെന്റെവിഷു. . വിഷു എന്നല്ല എല്ലാ ആഘോഷങ്ങളും കുട്ടിക്കാലത്താണ് .അന്നുമാത്രമേ നിഷ്കളങ്കമായി ആഘോഷങ്ങളുള്ളൂ.

എന്‍റെ വിഷുക്കാലവും ഇപ്പോഴും കുട്ടിയായിത്തന്നെനില്‍ക്കുന്നു . അമ്മമ്മയുടെ വീട്ടിലെ, വെള്ളരിക്കയും കുമ്പളങ്ങയും കൊളുത്തില്‍ തൂങ്ങിയാടുന്ന ഇടുങ്ങിയ ഇടനാഴിയിലെ വിഷു.

വിസ്തരിച്ച് ഉറങ്ങാനില്ലാത്തതിനാല്‍ ഇടനാഴില്‍ത്തന്നെ ഉറങ്ങുന്നവര്‍ , മീനച്ചൂടിന്റെ പുഴുക്കത്തില്‍നിന്നു  രക്ഷനേടാന്‍ ഉമ്മറത്തുതന്നെ കിടക്കുന്ന അച്ഛനും അമ്മാവന്മാരും , അടക്കാത്ത ഉമ്മറവാതില്‍ , ആര്‍ഭാടം തീരെകുറഞ്ഞ ദേവനും ദേവിയുമുള്ള    സ്വാമിക്കൂട് , ഒരുക്കിവെച്ച വിഷുക്കണി , എന്നെ അത്ഭുതപ്പെടുത്തി രാവിലെ നിറഞ്ഞുകത്തുന്ന നിലവിളക്ക് , വിഷുക്കണിയില്‍ ഊരി വെച്ച അമ്മമ്മയുടെ 'ചെത്ത്തൊരട് മാല , നായരുടെ പീട്യേലെ മിട്ടായികള്‍ മുഴുവനും എന്‍റെ കണ്ണിലേക്ക് ഒരുമിച്ചു കയറ്റുന്ന വിഷുകൈനീട്ടം, കുട്ടികള്‍ പണം സൂക്ഷിക്കരുതെന്ന കാരണത്താല്‍ , എപ്പോള്‍ വേണമെങ്കിലും തിരിച്ചുതരാമെന്ന വ്യവസ്ഥയില്‍ അച്ഛനെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ തീരുന്ന പണത്തിന്റെ മൂല്യബോധം.......

ഉച്ചയൂണ്കഴിഞ്ഞു കൂട്ടമായി അമ്മമ്മയുടെ തറവാട്ടിലേക്ക് നടത്തിയ നടത്തങ്ങള്‍ , പാമ്പിന്‍ കാവിലെ കാഞ്ഞിരത്തിന്റെ പേടിപ്പിക്കുന്ന തണുത്ത നിഴല്‍ , വിഷുവിന്‍റെ പിറ്റേന്ന് അച്ഛന്റെ വീട്ടിലേക്ക് സാമ്പ്രദായികമായി പോയിരുന്ന മദ്ധ്യാഹ്നത്തിന്‍റെ ചൂട് .........
 
ശിരസ്സില്‍ ആഞ്ഞുകയറുന്ന അമ്മാവന്റെ പൊടിഡപ്പിയുടെ മാദകഗന്ധം , ഇടവഴിയിലൂടെ ശ്വാസമടക്കിപ്പിടിച്ചു നടത്തിയ ചേതക് സ്കൂട്ടറിലെ ചെറുയാത്രകള്‍ , അമ്മ വാങ്ങിത്തന്ന പുതിയ ഉടുപ്പിനെ ചൊല്ലിയുള്ള പരിഭവം , മേമയുടെ വരവിനായി സ്വയം കാക്കയായി വിളിച്ച വിരുന്നു വിളികള്‍ ......

വിഷുവോര്‍മ്മകളെന്നെ വീണ്ടും വീണ്ടും കുട്ടിയിലേക്ക് തിരിച്ചു നടത്തുന്നു...

പൊട്ടിച്ചപടക്കത്തിന്റെ ശബ്ദത്തെക്കാളും എനിക്കോര്‍മ്മ തൊഴുത്തിന്റെയടുത്ത് വാഴപ്പിണ്ടി കൊണ്ട് കെട്ടിവെച്ച് വിരിപ്പ് കൃഷിയിറക്കാന്‍ മുളപ്പിച്ച ഞാറിന്‍റെ മണമാണ് , കൌങ്ങിന്‍ പൂക്കുല ഒഴുകിവരുന്ന പണപ്പിലെ വെള്ളത്തിന്‍റെ കുളിര്‍മ്മയാണ് , വറുത്തുവെച്ച അണ്ടിപ്പരിപ്പിന്റെയും മുന്തിരിയുടെയും രുചിയാണ് , അതിനേക്കാളും മുകളില്‍ ഞാന്‍ തിരിയിട്ടുവെച്ച് കിടന്നുറങ്ങിയുണരുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി കത്തിനില്‍ക്കുന്ന നിലവിളക്കിന്റെ ശോഭയാണ് .

ഞാനിന്നും ഒരുകുട്ടിയാണ് പഴയ വിഷുവിനു വേണ്ടി വൃഥ കാത്തിരിക്കുന്ന കുട്ടി.

Saturday 29 September 2012

സൂക്ഷ്മം

നിറങ്ങള്‍ക്കുമപ്പുറം  കറുപ്പിന്റെ അതിവിശാലത...
പാട്ടുകള്‍ക്കുമപ്പുറം നിശബ്ദതയുടെ അനന്തത...
കണ്ണീരിനുമപ്പുറം ശ്വാസത്തിന്റെ മരവിപ്പ്....
സ്വപ്നങ്ങള്‍ക്കുമപ്പുറം ഹൃദയത്തിന്റെ പൂര്‍ണ്ണത...

ദൈവത്തൊട്..

ദൈവമേ,

സര്‍വശക്തനായ പരബ്രഹ്മത്തിനും മുപ്പതിമുക്കോടി ദേവകള്‍ക്കുമിടയില്‍

ഞാനെങ്ങനെ നാസ്തികനായി?

നിന്നോടു മാത്രം..............

നീയറിയുക,

അടര്‍ന്നു വീഴുന്നത് എന്റെ കണ്ണുനീരല്ല,

ഹൃദയത്തിന്റെ ഭാഷയാണ്..........

സത്യം.........


മരണത്തിന് എന്നില്‍നിന്ന് എടുക്കാവുന്നത് നിന്റെ ചുണ്ടുകളുടെ നനവുമാത്രമാണ് ....
ഗന്ധം അന്നും എന്നിലുണ്ടാ‍വുമെന്ന്
മരണമേ, നിന്റെ തോല്‍ വിയില്‍ നീയറിയുക.
നിന്നെ തോല്‍പ്പിക്കുന്നത് ക്രൂരതയാണെന്നരിയാമെന്കിലും....

Friday 2 September 2011

കടപ്പാട്

എല്ലാവരും പുസ്തകത്തില്‍ മയില്‍ പ്പീലി  ഒളിപ്പിച്ചിരുന്നൊ?
എന്റെ പുസ്തകതില്‍ ഒരു മയില്‍ പ്പീലി പോലുമുണ്ടായിയുന്നില്ല,
ഉണ്ടായിരുന്നത് ഇലമുളച്ചിയുടെ ഇലയായിരുന്നു
അടയിരിക്കാതെ അവ മുളച്ചു കൊണ്ടിരുന്നു
അതിനാല്‍ത്തന്നെ അവയൊരിക്കലും മയില്‍പ്പീലിയുടെ പ്രതീക്ഷ തന്നില്ല,
പകരം ചെറിയ മുള്ളുകളുള്ള യാധാര്‍ത്ഥ്യം മാത്രം തന്നു,

ഞാനവയോടു കടപ്പെട്ടിരിക്കുന്നു...

Friday 25 March 2011

ചോദ്യാവലി

പൊടി കാറ്റിനോടും, കാറ്റ് ഇലയോടും, ഇല മരത്തിനോടും മരം മണ്ണിനോടും, മണ്ണ് പൊടിയോടും ചോദിച്ചു....”എന്താണീ ആത്മരര്‍ത്ഥത...?”.......


അവര്‍ പരസ്പരം ചോദ്യമെറിഞ്ഞും....തുറിചു നോക്കിയും ഇരുന്നു........


പകരം മണ്ണ് മരത്തിനോടും മരം ഇലയോടും ഇല കാറ്റിനോടും കാറ്റ് പൊടിയോടും പൊടി മണ്ണിനോടും ചോദിച്ചു......”ഇതെവിടെ കാണാം.....?”


അവര്‍ പരസ്പരം ചോദ്യമെറിഞ്ഞും....തുറിചു നോക്കിയും ഇരുന്നു........
 കൂട്ടതോടെ ഉറക്കെ ചോദിച്ച്,അവര്‍ പതിവുപോലൊരു അശരീരിക്കയിക്കാത്തു.....

  പക്ഷെ അശരീരി ദൈവത്തോടും, ദൈവം കാലത്തോടും, കാലം യുഗപുരുഷനോടും ചോദിച്ചു.....”എവിടെക്കാണും ഇത്......പറയുന്നവന്റെ അല്ലെങ്കില്‍ ചെയ്യുന്നവന്റെ വാക്കിലും പ്രവൃത്തിയിലുമോ ....അതൊ കേള്‍ക്കുന്നവന്റെ അല്ലെങ്കില്‍ കിട്ടുന്നവന്റെ കാതിലും മനസ്സിലുമോ?”




യുഗപുരുഷന്‍ ധ്യാനത്തിനും...കലം തിരിയാനും....ദൈവം കര്‍മ്മങ്ങള്‍ക്കും...അശരീരി സം പ്രേഷണത്തിനും പോയി.....
ഭുമിയില്‍ കാത്തിരുന്നവര്‍ കാത്തിരുന്നു................... ചോദ്യത്തിലെ അവഗണിക്കപ്പെട്ട ആത്മാര്‍ത്ഥതയെ ക്കുറിച്ചോര്‍ത്തു ദുഖിച്ചിരുന്ന്  ആയുസ്സുകളഞ്ഞു...........